JHL

JHL

അമ്യൂസ്മെന്‍റ് പാർക്കിൽ ലൈംഗികാതിക്രമം; ജാമ്യത്തിലിറങ്ങിയ കേന്ദ്ര വാഴ്സിറ്റി അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിൽ

 

കാസർകോട്(www.truenewsmalayalam.com) : കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിൽ കഴിയുന്ന അധ്യാപകൻ സമാന കേസിൽ വീണ്ടും അറസ്റ്റിലായി. 

കേന്ദ്ര സർവകലാശാലയിലെ അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് (52) പറശിനികടവ് അമ്യൂസ്മെന്‍റ് പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് തളിപറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കണ്ണൂർ ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.

കണ്ണൂർ വിസ്മയ പാർക്കിൽ ഇന്നലെയാണ് സംഭവം. കുടുംബസേമതം പാർക്കിൽ വേനലവധിക്ക് എത്തിയ മലപ്പുറം സ്വദേശിനിയായ 22കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. 2.30ഓടെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് ഫോണിൽ പരാതി എത്തുകയായിരുന്നു.

 ഇൻസ്‍പെക്ടർ എം.എൽ. ബെന്നിലാലു ഉൾപ്പെട്ട പൊലീസ് സംഘം പാർക്കിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും ഇഫ്തികർ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇഫ്തികർ അഹമ്മദ് കുടുംബസമേതമാണ് പാർക്കിൽ എത്തിയിരുന്നത്. താൻ കേന്ദ്ര സർവകലാശാല അധ്യാപകനാണെന്നും കേസെടുക്കരുതെന്നും പൊലിസിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

2023 നവംബർ 13ന് കേന്ദ്ര സർവകലാശാലയിൽ ക്ലാസിനിടെ ബോധരഹിതയായ ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയെ കൃത്രിമ ശ്വാസം നൽകുന്നുവെന്ന പേരിൽ ലൈംഗികതിക്രമം നടത്തിയതിന് ബേക്കൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത് ആറ് മാസം മുമ്പാണ്.

 ഈ കേസിൽ സസ്‍പെൻഷനിലായിരുന്ന ഇഫ്തികറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജാമ്യത്തിൽ ഇറങ്ങിയ ഉടൻ തിരിച്ചെടുത്തിരുന്നു. മൂന്ന് മാസത്തെ സസ്പെൻഷൻ മാത്രമാണ് സർവകലാശാല നൽകിയത്.

 ഹോസ്ദുർഗ് താലൂക്ക് പരിധിയിൽ പ്രവേശിക്കരുത് എന്ന ഹൈകോടതി വ്യവസ്ഥ നിലനിൽക്കെ ഇഫ്തികറിനെ അതേ താലൂക്ക് പരിധിയിലെ വാഴ്സിറ്റി കാമ്പസിലേക്ക് തിരിച്ചെടുത്തിരുന്നു. വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് വീണ്ടും സസ്‍പെൻഡ് ചെയ്യപ്പെട്ട ഇഫ്തികറിനെ മെയ് മൂന്നിന് തരംതാഴ്ത്തികൊണ്ട് തിരിച്ചെടുത്തു. അതിനിടെയാണ് പുതിയ കേസ്.

കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ സംഘടനയിൽ അംഗമാണ് ഇഫ്തികർ. 30ലേറെ പരാതികൾ കേന്ദ്ര സർവകലാശാലയിൽ ഇയാൾക്ക് എതിരെ വിദ്യാർഥികൾ നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല.

 കണ്ണൂർ കൃഷ്ണമേനോൻ കോളജിലുണ്ടായ സമാനമായ പ്രശ്നം അന്വേഷിച്ച കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ ഇദ്ദേഹത്തെ വനിത കോളജിൽ നിയമിക്കരുത് എന്ന് പരാമർശിച്ചിട്ടുണ്ട്.

 സമാനമായി മറ്റൊരു വാഴ്സിറ്റിയിലെ അധ്യാപകനായ ഡോ. വെള്ളിക്കീൽ രാഘവനെതിരെ കോട്ടക്കലിലെ അധ്യാപിക നൽകിയ പരാതിയിൽ വാഴ്സിറ്റി നടപടിയെടുത്തില്ല. ഇയാളും ഭരണാനുകൂല സംഘടനയുടെ ഭാഗമാണ്.

 ഗൈഡിന്‍റെ പീഡനത്തിൽ ഒഡിഷകാരിയായ പെൺകുട്ടി ആതമഹത്യ ചെയ്ത സംഭവത്തിലും സർവകലാശാല നടപടിയെടുത്തിട്ടില്ല.



No comments