JHL

JHL

കൊണ്ടിട്ട കല്ലുകൾ നോക്കുകുത്തി; കാലവർഷമടുക്കുന്നു, തീര സംരക്ഷണം കാത്ത് മൊഗ്രാൽ തീരം


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ തീരപ്രദേശത്തുകാരുടെ എല്ലാ വർഷത്തെയും മുറവിളിയാണ് തീര സംരക്ഷണം. 

ഈ മേഖലയിൽ പേരിന് കുറെ "കടൽഭിത്തി'' നിർമ്മാണങ്ങൾ പ്രദേശത്ത് കഴിഞ്ഞ കാലങ്ങളിൽ നടന്നുവെങ്കിലും ഒന്നിനും ആയുസ്സുണ്ടായിരുന്നില്ല. കോടികളും, ലക്ഷങ്ങളുമാണ് ഓരോ വർഷവും തീര സംരക്ഷണ പദ്ധതിയുടെ പേരിൽ കടലിൽ കൊണ്ടിട്ട് തുലച്ചത്.

 ചെറിയ കരിങ്കൽ കല്ലുകൾ കൊണ്ടുള്ള കടൽഭിത്തികൾ തീരസംരക്ഷണത്തിന് ഫലപ്രദമല്ലെന്ന് പണ്ടേ തീരെ തീരവാസികൾ പറയാറുണ്ട്. അതികൃതരാകട്ടെ ഇത് കേട്ട ഭാവമില്ല.

ഓരോ വർഷവും തീരത്ത് കല്ലുകൾ കൊണ്ട് ഇറക്കും. "അഴിമതിയുടെ ഭിത്തികൾ പാകും," അത് കടൽ കൊണ്ടുപോകും. കഴിഞ്ഞ 10 വർഷത്തിനിടയിൽ നിർമ്മിച്ച കടൽ ഭിത്തികളൊന്നും ഇപ്പോൾ കടപ്പുറത്ത് കാണാനേയില്ല.

 വിമർശനം തുടരുന്നതിനിടയിൽ കഴിഞ്ഞ വർഷവും ഇറക്കി ജലസേചന വകുപ്പ് ഇത്തരം ചെറിയ കരിങ്കല്ലുകൾ.

 തീരവാസികൾക്ക് ഇത് സഹിച്ചില്ല. കോടികൾ എന്തിന് ഇത്തരത്തിൽ കടലിലിട്ട് പാഴാക്കുന്നുവെന്ന് പ്രദേശവാസികൾ ചോദിച്ചു.

 നിർമ്മാണം നിർത്തിവെപ്പിച്ചു. നാട്ടുകാരുമായി ജനപ്രതിനിധികളും, ജലസേചന വകുപ്പ് അധികൃതരും ചർച്ച നടത്തി. തീരദേശവാസികൾ തീരുമാനത്തിൽ ഉറച്ചുനിന്നു. 

തീരത്തേക്ക് ഉപകാരമില്ലാതെയുള്ള "അഴിമതി ഭിത്തി '' ഇനി പണിയേണ്ടതില്ലെന്ന് നാട്ടുകാർ ഉറക്കെ തന്നെ പറഞ്ഞു.

 ഒടുവിൽ അനുവദിച്ച ഫണ്ടും,കല്ലും വെറുതെയായി. കല്ലുകൾ ഇപ്പോഴും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ്. 

തീരുമാനം തിരുവനന്തപുരത്തേക്ക് നീണ്ടുവെങ്കിലും ഇതുവരെ തുടർനടപടികളായിട്ടില്ല. ഓരോ കാലവർഷവും അടുക്കുമ്പോഴും കടൽ കര എടുക്കുമോ എന്ന ആശങ്കയിൽ തന്നെയാണ് ഇപ്പോഴും തീരദേശവാസികൾ.

 ഓരോ വർഷവും മൊഗ്രാൽ നാങ്കി, കൊപ്പളം പ്രദേശത്ത് 200 മീറ്ററുകളോളമാണ് കര കടലെടുക്കുന്നത്. ഇത് വീടുകൾക്കും മറ്റും ഭീഷണി ഉയർത്തുന്നുമുണ്ട്.

ഇവിടങ്ങളിൽ നൂറുകണക്കിന് തെങ്ങുകളാണ് കടലെടുക്കുന്നത്. ഒന്നിനും നഷ്ടപരിഹാരവുമില്ല.

 തൊട്ടടുത്ത പെറുവാഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ച് ഈ വർഷം കടൽഭിത്തി നിർമ്മിച്ചിട്ടുണ്ട്. 

ഇത് വിജയകരമാണെങ്കിൽ മൊഗ്രാലിലും അത്തരത്തിൽ ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.


No comments