മഴയില്ല, ജില്ല ചുട്ടുപൊള്ളുന്നു; കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം തെറ്റുന്നു
മൊഗ്രാൽ. "അടുത്ത നാല് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്'' കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഈ ഒരുമാസത്തെ മുന്നറിയിപ്പാണിത്.
ഇടിയും മിന്നലും പോയിട്ട് ജില്ലയിൽ നേരാംവണ്ണം വേനൽ മഴ പോലും ലഭിച്ചില്ല. കൊടുംചൂടിൽ തീചൂളയി ലെന്ന പോലെ വെന്തുരുകയാണ് ജില്ല. രാത്രിയും, പകലും എന്ന വ്യത്യാസമില്ലാതെ.
കൊടും ചൂടിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു, അംഗൻവാടികൾ പ്രവർത്തിക്കുന്നില്ല, മദ്രസകളും അടച്ചിട്ടു, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. കുടിവെള്ളം ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പെടാപാടിലാണ്.
പക്ഷിമൃഗാദികളും അസഹ്യയമായ കൊടുംചൂടിന്റെ കെടുതികൾക്ക് ഇരയാവുന്നു.
കാക്കകളും പക്ഷികളും ചത്തു വീഴുന്നു, മരങ്ങളൊക്കെ ഉണങ്ങി നശിക്കുന്നു. ദേശീയപാതയിൽ നിന്ന് വികസനത്തിന്റെ ഭാഗമായി മരങ്ങൾ അപ്രത്യക്ഷമായതോടെ സന്നദ്ധ സംഘടനകളുടെ തണ്ണീർകുടങ്ങളൊന്നും എവിടെയുമില്ല.
ഉയർന്ന താപനിലയും, കൊടും ചൂടും തുടരുമെന്ന് പറയുന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്കുള്ള സാധ്യത ഇപ്പോൾ പറയുന്നേയില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനം ഒന്നും ശരിയാവുന്നുമില്ല.
ജില്ലയിൽ തീരദേശ മേഖലയിലാണ് ചൂടിന്റെ കാഠിന്യം ഏറെ അനുഭവപ്പെടുന്നത്. ജില്ലയിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചൂട് 37.8 ഡിഗ്രി സെൽഷ്യസ് വരെ എത്തി.
രാത്രിയാവട്ടെ ഇത് 30 ഡിഗ്രി സെൽസ്യസും. രാത്രിയും,വെളുപ്പിനും വരെ വിയർത്തു കുളിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ചുരുക്കിപ്പറഞ്ഞാൽ പാലക്കാടിന് സമാനമായ സാഹചര്യം ജില്ലയിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെയാണ് ജില്ലയിൽ യെല്ലോ അലർട്ട് ഇപ്പോഴും നിലനിൽക്കുന്നത്.ഒപ്പം ഉഷ്ണ തരംഗ മുന്നറിയിപ്പും.
Post a Comment