JHL

JHL

നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ അന്തരിച്ചു.

 

തിരുവനന്തപുരം(True News 9-10-2020): മത്സ്യത്തൊഴിലാളി മേഖലയിലെ കരുത്തുറ്റ നേതാവും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ടി. പീറ്റർ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്  കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു അന്ത്യം. നിലവില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമാണ്. മകൾ ഡോണ. മരുമകൻ: ജിജോ.

തിരുവനന്തപുരം വേളി സ്വദേശിയായ പീറ്റർ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി  ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും പീറ്ററാണ്.

സിസ്റ്റർ ആഗ്നസിനൊപ്പം 1987- 90 കളിൽ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്‌റെ മുന്നണിപ്പോരാളിയായി. വിദേശ ട്രോളറുകൾക്ക് തീരക്കടലിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതിനെതിരെ പ്രക്ഷോഭം നയിച്ചതിലൂടെ ശ്രദ്ധേയനായി. സംസ്കാരം തിരുവനന്തപുരം വേളി സെന്റ് സേവ്യേഴ്സ്‌ പള്ളിയിൽ.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു.മത്സ്യത്തൊഴിലാളികൾക്കിടയിൽ അവരുടെ ഉന്നമനത്തിനായി എന്നും പ്രയത്നിച്ച സംഘാടകനും നേതാവുമായിരുന്ന ടി പീറ്ററിന്റെ വിയോഗം വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്തടക്കം പ്രതിസന്ധി ഘട്ടങ്ങളിൽ മാനുഷികതയുടെയും നന്മയുടെയും പ്രതീകമായി നിലകൊള്ളാൻ പീറ്ററിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പീറ്റർ മത്സ്യത്തൊഴിലാളി സമൂഹത്തിനായി ഇടതു മുന്നണി സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വിശദീകരിച്ചു പറയുന്ന ടെലിവിഷൻ പരിപാടി കഴിഞ്ഞ ദിവസമാണ് താൻ കണ്ടത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി അറിയിച്ചു.

No comments