JHL

JHL

മഞ്ചേശ്വരത്ത് സ്ഥാനാർഥിയാവാൻ ബിജെപി നേതാക്കൾ കോൺഗ്രസ് നേതാവിനെ സമീപിച്ചു


മഞ്ചേശ്വരം: (www.truenewsmalayalam.com)

മഞ്ചേശ്വരത്ത് സ്ഥാനാർഥിയാവാൻ ബിജെപി നേതാക്കൾ കോൺഗ്രസ് നേതാവിനെ സമീപിച്ചു. എൻമകജെ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രടറിയുമായ ജെ എസ് സോമശേഖരെയാണ് കർണാടക ബിജെപി - ആർ എസ് എസ് നേതാക്കൾ സമീപിച്ചത്.

എന്നാൽ താൻ മരണം വരെ കോൺഗ്രസിൽ തന്നെ നിൽക്കുമെന്ന് സോമശേഖർ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നേതാക്കൾ ബന്ധപ്പെട്ടത്. നേരിട്ടും ഫോണിലൂടെയും സംസാരിച്ചിരുന്നു. ബംഗളൂരുവിൽ മന്ത്രി സിടി രവി അടക്കമുള്ള മുതിർന്ന നേതാക്കളെ കാണാൻ അവസരമൊരുക്കും. കോൺഗ്രസിൽ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പറിനപ്പുറം ഒന്നുമാവാനാവില്ല. ബിജെപിയിൽ നിന്നാൽ എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആവാമെന്നും അവർ പറഞ്ഞതായി സോമശേഖർ വെളിപ്പെടുത്തി.

അഞ്ച് വർഷം കഴിഞ്ഞാൽ കോൺഗ്രസ് ഉണ്ടാവില്ല. അന്നേരം പ്രതീക്ഷിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ ഇപ്പോൾ ലഭിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി സ്ഥിരമായി വിജയിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ വോട്ടിൽ നിന്ന് 5000 വോട് മറിഞ്ഞാൽ വിജയിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഇതിനായാണ് നിരന്തരം ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് മത്സരിക്കാൻ താത്പര്യം ഉണ്ടോ എന്ന ചോദ്യത്തിന്, സീറ്റ് കോൺഗ്രസിനാണ് എങ്കിൽ മത്സരിക്കാമായിരുന്നു, എന്നാൽ മുസ്ലിം ലീഗിന്റെ സീറ്റായതിനാൽ അതിന് പ്രസക്തി ഇല്ലെന്നും സോമശേഖർ പറഞ്ഞു. ഉദുമ അടക്കം കോൺഗ്രസ് മത്സരിക്കുന്ന എവിടെയും സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1987 മുതൽ സ്ഥിരമായി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലത്തിൽ വിജയിക്കാൻ പുതിയ അടവുകൾ ബിജെപി പയറ്റുന്നു എന്നതിന്റെ സൂചനയാണ് സോമശേഖരന്റെ വെളിപ്പെടുത്തൽ. മേഖലയിൽ സ്വാധീനമുള്ള ബിജെപി ഇതര നേതാക്കളെ സ്ഥാനാർഥിയായി നിർത്തിയാൽ വിജയിക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ തന്നെ മത്സരിപ്പിച്ചിട്ടും ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.


No comments