JHL

JHL

ഉപ്പളയിൽ മൂന്ന് ചാക്ക് കഞ്ചാവുമായി സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെട്ടു. തമിഴ്നാട് സ്വദേശി പിടിയിൽ.


ഉപ്പള: ഉപ്പളയില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പനക്ക് സൂക്ഷിച്ചതായി വിവരം. ഉപ്പളയില്‍ നിന്ന് വാങ്ങിയ 18 കിലോ കഞ്ചാവ് കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് തഞ്ചാവൂരിലെ ആന്റണി രാജുവി(26)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന കിരണിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏഴരയോടെ കൈക്കമ്പയില്‍ വെച്ച് ഒരു വാഹനത്തെ മറിക്കടക്കുന്നതിനിടെ സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയില്‍ ഇടിക്കാതിരിക്കാനായി വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ അമിത വേഗത്തിലായിരുന്നു ഓടിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട ഉടന്‍ രാജു വെപ്രാളത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഓടി ക്കൂടിയ നാട്ടുകാര്‍ സംശയം തോന്നി തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് ചാക്കുകളിലായി കഞ്ചാവ് കണ്ടെത്തിയത്. അതിനിടെയാണ് ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടത്. ആന്റണി രജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഉപ്പളയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് കോഴിക്കോട്ടേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.

രാജുവിന് കഞ്ചാവ് കൈമാറിയ സംഘത്തെ മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച് വരികയാണ്. ഉപ്പളയില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസിന് എത്തിപ്പെടാന്‍ കഴിയാത്ത കാടുകയറിയ സ്ഥലങ്ങളിലെ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നുവെന്നതാണ് വിവരം. രാത്രി കാലങ്ങളില്‍ ഇവ വാഹനങ്ങളില്‍ എത്തിച്ച് വില്‍പനാ സംഘത്തിന് കൈമാറുന്നതായാണ് സംശയിക്കുന്നത്.

No comments