കാസർകോട് :സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. പൈവളിഗെയിലെ പി. മുഹമ്മദ് ഷുഹൈബ് (26) ആണ് അറസ്റ്റിലായത്.
കുമ്പള സീതാംഗോളി മുഗു റോഡിലെ പരേതനായ അബ്ദുൾ റഹ്‌മാന്റെ മകനും പ്രവാസിയുമായ അബൂബക്കർ സിദ്ദിഖാണ് (32) ഇക്കഴിഞ്ഞ ജൂണിൽ ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകലിനും മർദിക്കുന്നതിനും നേതൃത്വം നൽകിയ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ഷുഹൈബെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ അറിയിച്ചു.കൊലപാതകത്തിനുശേഷം ദുബായിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൾഫിലുണ്ടായിരുന്ന സിദ്ദീഖിനെ ക്വട്ടേഷൻ സംഘം നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് രഹസ്യസങ്കേതത്തിൽ പാർപ്പിച്ചശേഷം മർദിക്കുകയും അവശനിലയിലായതിനെത്തുടർന്ന് ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയിൽ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളയുകയുമായിരുന്നു. ഗൾഫിലേക്കുള്ള പണം കടത്തലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചത്. 19 പ്രതികളുള്ള കേസിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായി.
Post a Comment