JHL

JHL

കൊവിഡ് വ്യാപനത്തിനിടെ വിലക്കയറ്റവും; അതിജീവന പാതയിൽ കിതച്ച് ജനം

കമ്പള(True news 1.10.2020):  കൊവിഡ് വ്യാപനം വിതച്ച ഭീതിയും സാമ്പത്തിക പരാധനതയും, ജീവിത പ്രതിസന്ധിയും അതിജീവന പാതയിൽ ജനങ്ങൾ കിതച്ചു നിൽക്കുന്നതിനിടെ കൂനിൻമേൽ കരുവായി വിലകയറ്റവും.

മുളക്, ചായപ്പൊടി, എണ്ണ ഉള്ളി തുടങ്ങിയ അവശ്യ ഭക്ഷ്യ സാധനങ്ങൾക്കും പച്ചക്കറികൾക്കമാണ് വില വർദ്ധിച്ചിട്ടുള്ളത്. പച്ചക്കറികൾക്ക് ചിലതിന് നൂറുശതമാനം വരെയാണ് വില വർദ്ധന.ഇതോടെ കൊവിഡ് ഭീതിയെത്തുടർന്ന് ആറു മാസത്തിലധികമായി തൊഴിലില്ലാതെ ജീവിക്കാൻ കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരും ദുരിതത്തിലായി.

        ഒരു മാസം മുമ്പ് കിലോയ്ക്ക് നാൽപതു രൂപയുണ്ടായിരുന്ന വെണ്ട, പയർ, കോവയ്ക്ക, കക്കിരി എന്നിവയ്ക്ക് ഇപ്പോൾ എൺപതു രൂപയാണ് വില. നാൽപതു രൂപയ്ക്ക് ലഭിച്ചിരുന്ന ബീൻസിന് ഇപ്പോൾ കിലോയ്ക്ക് തൊണ്ണൂറു രൂപയാണ് വില. നാൽപതു രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് നാൽപത്തിയാറു രൂപയാണ് നിലവിലെ വില. ഇരുപതു രൂപയ്ക്ക് ലഭിച്ചിരുന്ന ഉള്ളി വാങ്ങണമെങ്കിൽ കിലോയ്ക്ക് നാൽപത്തിയെട്ടു രൂപ നൽകണം.

      280 രൂപ വിലയുണ്ടായിരുന്ന വള്ളിമുളകിന് ഇപ്പോൾ കിലോയ്ക്ക് 320 രൂപയായി ഉയർന്നിട്ടുണ്ട്. 180 രൂപയ്ക്ക് ലഭിച്ചിരുന്ന ചായപ്പൊടി 240 രൂപയ്ക്കാണ് ചില്ലറ വിൽപന. 110 രൂപ വിലയുണ്ടായിരുന്ന സൺ ഫ്ലവർ എണ്ണയ്ക്ക് ലിറ്ററിന് 25 രൂപ വർദ്ധിച്ച് 135 രൂപയിലെത്തി. 85 രൂപയ്ക്ക് ലഭിച്ചിരുന്ന പാം ഓയിലിനും ലിറ്ററിന് പത്തു രൂപ വർദ്ധിച്ചു.

         കൊവിഡ് നിയന്ത്രണം, വിലക്കയറ്റം എന്നീ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ശ്രദ്ധയില്ലെന്നും ഈ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്ട്രീയ വടംവലിയും സ്വാർത്ഥതയുമാണ് ഭരണകർത്താക്കൾക്കും ഇതര രാഷ്ട്രീയ പാർട്ടികൾക്കും താത്പര്യമെന്നും ജനങ്ങൾ പറയുന്നു.

No comments