സുള്ള്യ ശാന്തി നഗറിലെ കൊലപാതകം : അഞ്ച് പ്രതികൾ പോലീസ് പിടിയിൽ
സുള്ള്യ (True News 12 October): കര്‍ണാടക സുള്ള്യ ശാന്തി നഗറിൽ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ അഞ്ചുപ്രതികളെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. മടിക്കേരി ബാലചന്ദ്ര വധക്കേസിലെ മുഖ്യ പ്രതി സമ്പത്ത് ആണ് കൊല്ലപ്പെട്ടത്. സമ്പാജെ ഗ്രാമത്തിലെ കല്ലുഗുണ്ടി സ്വദേശികളായ നാലുപേരെയും ജാല്‍സൂര്‍ ഗ്രാമത്തിലെ അഡ്ക്കാര്‍ സ്വദേശിയായ ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതികളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. സമ്പാജെ കല്ലുഗുണ്ടിയില്‍ താമസിക്കുന്ന മലയാളിയായ സമ്പത്തിനെ ഒക്ടോബർ എട്ട് വ്യാഴാഴ്ചയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം വാടകവീടിന് സമീപം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. രണ്ട് കാറുകളിലായി എത്തിയാണ് സംഘം കൃത്യം നടത്തിയത്. തുടര്‍ന്ന് ഇതേ വാഹനങ്ങളില്‍ സംഘം രക്ഷപ്പെടുകയായിരുന്നു. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരവര്‍ഷം മുമ്പ് കുടക് സമ്പാജെ ഗ്രാമപഞ്ചായത്ത് മുന് പ്രസിഡന്റും ബി.ജെ.പി നേതാവുമായ ബാലചന്ദ്ര കളഗിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സമ്പത്ത്. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് സമ്പത്ത് പുറത്തിറങ്ങിയത്. ബാലചന്ദ്ര കളഗിയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് സമ്പത്തിനെ വധിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് സംഭവം നടന്ന ശാന്തിനഗറിലെത്തിച്ച് തെളിവെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post a Comment