JHL

JHL

ജില്ലക്ക് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ജാഗ്രത തുടരണം.

കാസർകോട്(www.truenewsmalayalam.com) : ശക്തമായ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ കാസർകോട് ജില്ലയിൽ ഫലം കാണുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയായി കാസർകോട്്. പ്രതിദിനം ശരാശരി 5000ന് മുകളിൽ പരിശോധന നടക്കുമ്പോൾ ആഗസ്റ്റ് അവസാന വാരം മുതൽ ചുരുക്കം ദിവസങ്ങളിലൊഴികെ രോഗ സ്ഥിരീകരണ നിരക്ക് പത്തിൽ താഴെയാണെന്നതും ആശ്വാസമാണ്.

കിടത്തിചികിത്സ ആവശ്യമുള്ള ഗുരുതര രോഗമുള്ളവരുടെ എണ്ണവും ജില്ലയിൽ കുറവാണ്. പോസിറ്റീവാകുന്ന രോഗികളിൽ ഏഴ് ശതമാനം പേരെ മാത്രമേ ഇങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുള്ളൂ എന്നതും ആരോഗ്യമേഖലക്ക് ആശ്വാസം പകരുന്നു. പോസിറ്റീവ് ആകുന്ന രോഗികളിൽ ഭൂരിഭാഗത്തിനും മറ്റു ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്നില്ല. രോഗം സ്ഥിരീകരിക്കപ്പെട്ടവർ വീടുകളിൽ പ്രത്യേകം ശുചിമുറി ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങളുണ്ടെങ്കിൽ അവിടെ തന്നെ ക്വാറന്റീനിൽ കഴിയുന്നതും രോഗപ്പകർച്ചക്ക് തടയിടുന്നുണ്ട്.

കോവിഡ് ബാധിതരെ വിവിധ തൊഴിൽ മേഖലകളായി തിരിച്ചുകൊണ്ടുള്ള വിവരശേഖരണം നടത്തിയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അനുബന്ധ രോഗങ്ങൾ ഉള്ളവരും പ്രായം ചെന്നവരും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു.  ഗുരുതര രോഗമുളളവർ പരിശോധന നടത്തി വിദഗ്ധ ചികിത്സ തേടണമെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർ കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വിമുഖത കാട്ടരുതെന്നും കളക്ടർ പറഞ്ഞു. ജാഗ്രത കൈവിടാതെ മുന്നോട്ട് പോയാൽ മാത്രമേ കോവിഡിനെ പൂർണമായും പിടിച്ചു കെട്ടാൻ സാധിക്കൂവെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്താനും ചികിത്സ തേടാനും മടികാണിക്കരുതെന്നും ജില്ലാ സർവേലൻസ് ഓഫീസർ ഡോ.എ.ടി.മനോജ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതും ഗുണം ചെയ്തിട്ടുണ്ട്. ജില്ലയിൽ നിലവിലുള്ള 59 കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും.

കോവിഡിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാസർകോടാണ്. യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രികളും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും തുറന്നായിരുന്നു രോഗീ പരിചരണം. കാസർകോടിന്റെ കോവിഡ് പ്രതിരോധം ഫലം കണ്ടതിന്റെ സൂചനയായിരുന്നു 2020 ഒക്ടോബർ 29 മുതൽ 2021 ഫെബ്രുവരി അവസാനം വരെയുള്ള പ്രതിദിന കണക്കുകൾ. രണ്ടാം തരംഗത്തിൽ 2021 മെയ് നാലോടെ ജില്ലയിലെ കോവിഡ് നിരക്ക് കുത്തനെ ഉയർന്നു. ജൂൺ, ജൂലൈ മാസങ്ങളിലും കോവിഡ് നിരക്ക് ഉയർന്നു തന്നെയായിരുന്നു. ഓക്സിജൻ ക്ഷാമമുണ്ടാകുമെന്ന ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും സിലിണ്ടർ ചാലഞ്ച് നടത്തി മതിയായ ഓക്സിജൻ ജില്ലയിലെത്തിച്ചു. നിലവിൽ ആവശ്യത്തിന് സിലിണ്ടറുകൾ ജില്ലയിലുണ്ട്. മൂന്നാം തരംഗമുണ്ടാകുകയാണെങ്കിൽ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ ജില്ലയിൽ തന്നെ പൊതുമേഖലയിലുൾപ്പെടെ പ്ലാന്റുകളുടെ നിർമ്മാണവും ആരംഭിച്ചു.

കോവിഡ് മരണ സംഖ്യ കുറച്ചു നിർത്തുന്നതിലും ജില്ല വിജയിച്ചു. ആകെ 1,27,434 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ മരണ നിരക്ക് 0.37ശതമാനമാണ്. 478 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ജില്ലയിൽ മരണപ്പെട്ടത്. ജില്ലയിൽ കോവിഡ് ബോധവത്കരണത്തിനൊപ്പം വാക്സിനേഷനും വർധിപ്പിച്ചത് നേട്ടമായി. 60വയസിന് മുകളിലുള്ള മുൻഗണനാ വിഭാഗങ്ങളിൽ 100ശതമാനത്തിനടുത്താണ് ജില്ലയിലെ വാക്സിനേഷൻ നിരക്ക്. ഇതോടെ കോവിഡ് പരിശോധന ആർ.ടി.പി.സി.ആർ പരിശോധന മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ 826187 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 746294 പേർ കോവിഷീൽഡ് വാക്സിനും 79893 പേർ കോവാക്‌സിനും എടുത്തു. 358882 പേർ രണ്ട് ഡോസ് വാക്സിനും 467305 പേർ ഒരു ഡോസ് വാക്സിനുമാണ് സ്വീകരിച്ചത്. വാക്സിനേഷൻ പൂർത്തീകരണത്തിലേക്കെത്തിയതോടെ സാമൂഹിക പ്രതിരോധത്തിന്റെ പാതയിലാണ് ഇപ്പോൾ കാസർകോട് ജില്ല.





No comments