JHL

JHL

പൊലീസ് നോക്കി നിൽക്കെ ഭർത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെതിരെ കേസ്.

കാസർകോട്(www.truenewsmalayalam.com) : മർദന പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നോക്കി നിൽക്കെ ഭർത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കുമ്പള പോട്ടോരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്സാനയുടെ പരാതിയിൽ ഭർത്താവ് അഭിലാഷി(ഹബീബ്)നെതിരെ കാസർകോട് വനിത സ്റ്റേഷൻ വധശ്രമത്തിനു  കേസെടുത്തു. പൊലീസിന്റെ സമയോചിത ഇടപെടലാണ് യുവതിക്കു രക്ഷയായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. മാതാവിന് അസുഖമായതിനാലാണ് കഴിഞ്ഞ ദിവസം റുക്സ‍ാന മൊഗ്രാൽ പൂത്തൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ പുലർച്ചെ ഇവിടെ എത്തിയ ഭർത്താവ് ഹബീബ് ദേഹോപദ്രവം തുടങ്ങി. മർദനം സഹിക്കാൻ സാധിക്കാത്തതിനാൽ പൊലീസിൽ  വിവരം അറിയിച്ചു. 

ഇതേ തുടർന്നു കാസർകോട് ടൗൺ സ്റ്റേഷനിൽ നിന്ന് എഎസ്ഐ കെ.വി. ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയിംസ്, കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. യുവതിയെ വീട്ടിൽ നിർത്തിയാൽ ഹബീബ് ആക്രമിക്കാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് റുക്സാനയെ സ്റ്റേഷനിലെത്തിക്കാൻ ജീപ്പിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ മതിലിനരികിൽ പതുങ്ങി നിന്നിരുന്ന ഹബീബ് കൈവശം കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു. 

ഈ സമയത്ത് പൊലീസ് ഹബീബിനെ തള്ളി മാറ്റിയതിനാൽ തീ കൊളുത്താൻ സാധിച്ചില്ല. പിടികൂടാനുള്ള ശ്രമത്തിനിടെ  പ്രതി ഇരുട്ടിൽ ഓടി മറയുകയായിരുന്നു. ഭാര്യയെ  ആക്രമിച്ചു പരുക്കേൽപ്പിച്ചതിനു കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ ഹബീബിനെതിരെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.





No comments