JHL

JHL

ശവദാഹം നടത്താൻ അനുവദിക്കുന്നില്ല: രുദ്ര ഭൂമി സംരക്ഷണ സമിതി

കുമ്പള: 250 വർഷത്തോളം പഴക്കമുള്ള ശ്മശാനത്തിൽ ശവദാഹം നടത്താൻ അനുവദിക്കുന്നില്ലെന്ന് രുദ്ര ഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. .ആരിക്കാടി ഒഡിന ബാഗിലു ശ്മശാനത്തിൽ കാലങ്ങളായി ശവസംസ്കാരം നടത്തിയ പട്ടികജാതി കോളനിക്കാർക്ക് ചിലർ നൽകിയ പരാതിയെത്തുടർന്ന് ശവദാഹം നടത്താൻ കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞ 250 വർഷക്കാലമായി കോളനി നിവാസികൾ ശവദാഹത്തിനായി ഉപയോഗിക്കുന്ന ശ്മശാനം കൂടിയാണിത്. ഇതിനുടുത്തായി അടുത്ത കാലത്ത് താമസം തുടങ്ങിയ ചില കുടുംബങ്ങൾ പഞ്ചായത്തധികൃതർക്ക് നൽകിയ പരാതിയെത്തുടർന്നാണ് ശവദാഹം തടഞ്ഞതെന്ന് പറയുന്നു.പഞ്ചായത്തധികൃതരുടെ പക്ഷപാതപരമായ നടപടിയാണിതെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് രുദ്ര ഭൂമി സംരക്ഷണ സമിതി പട്ടികജാതി, പട്ടികവർഗ കമ്മീഷൻ മുൻപാകെ പരാതി നൽകി. രേഖകൾ പരിശോധിച്ച കമ്മീഷൻ 2020ൽ  സ്ഥലം കുമ്പള ഗ്രാമ പഞ്ചായത്തിൻ്റെ സ്വത്ത് രജിസ്റ്ററിൽ ചേർത്ത് ഹിന്ദുശ്മശാനമായി തന്നെ സംരക്ഷിക്കുവാൻ ഉത്തരവിറക്കി.എന്നാൽ പഞ്ചായത്തധികൃതർ നടപടി സ്വീകരിച്ചില്ല. സമിതി ഭാരവാഹികൾ കാസർഗോഡ് ജില്ലാ കലക്ടർക്ക് നിവേദനം നൽകുകയും ശ്മശാനം സംരക്ഷിക്കാനുള്ള നടപടിക ൾ സ്വീകരിക്കണമെന്ന് അധികൃതരോട് നിർദേശിച്ചിരുന്നു'. എന്നാൽ ഡെപ്യൂട്ടി കലക്ടർ ഇതിനെ മറികടന്ന് ഉത്തരവിറക്കി. ശവമടക്കം ചെയ്യുന്ന കാര്യങ്ങൾ നിഷേധിക്കണമെന്ന് ഉത്തരവിറക്കുകയായിരുന്നു. ശ്മശാനം സംരക്ഷിക്കാനുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി അറിയിച്ചു.  പത്രസമ്മേളനത്തിൽ പട്ടികജാതി-വർഗ സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് രാമപ്പ മഞ്ചേശ്വരം, സെക്രട്ടറി പദ്മനാഭ, സംരക്ഷണ സമിതിയംഗം കുമാരൻ, ജയറാം എന്നിവർ സംബന്ധിച്ചു.

No comments