JHL

JHL

മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ലീഗ് തന്നെ രംഗത്ത്; നീക്കം ജില്ലാ കമ്മിറ്റിയെ മറികടന്ന്


ഉപ്പള: മുസ്ലിംലീഗ് ഭരിക്കുന്ന മംഗല്‍പ്പാടി പഞ്ചായത്തില്‍ പ്രസിഡണ്ട് കദീജത്ത് റിഷാനക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ തീരുമാനം. റിഷാനക്കെതിരെ നേരത്തെ ലീഗിലെ തന്നെ ഒരു വിഭാഗം നടത്തിയ അവിശ്വാസ നീക്കത്തിനെതിരെ രണ്ടംഗ സമിതിയെ വെച്ച് മുസ്ലിംലീഗ് ജില്ലാ നേതൃത്വം അന്വേഷണം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ഈ നീക്കം. റിഷാനക്കെതിരെ ജുലായ് മാസത്തില്‍ അവിശ്വാസത്തിന് നീക്കം നടന്നിരുന്നു. ഇതേകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് വി.കെ.പി ഹമീദലി എന്നിവരെ ജില്ലാ നേതൃത്വം നിയമിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസ നീക്കവുമായി വീണ്ടും മുസ്ലിംലീഗിലെ ഒരു വിഭാഗം രംഗത്തുവന്നത്. കഴിഞ്ഞ ദിവസം നടന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് ശേഷമാണ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് തീരുമാനമെടുത്തത്. എന്നാല്‍ ചില അംഗങ്ങള്‍ അവിശ്വാസപ്രമേയം വേണ്ടെന്ന് അഭിപ്രായപ്പെട്ടു. പാര്‍ട്ടിനിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രസിഡണ്ടിനെ മാറ്റണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഭൂരിപക്ഷം പേരും തങ്ങള്‍ക്കൊപ്പമാണെന്ന് അവര്‍ പറയുന്നു നേരത്തെ ലീഗ് പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റിയോഗം ചേര്‍ന്ന് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് മുന്നോടിയായി ഇന്നലെ ലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ചിലര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറെ കണ്ടതായി വിവരമുണ്ട്. എന്നാല്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതില്‍ ലീഗ് ജില്ലാകമ്മിറ്റിക്ക് യോജിപ്പില്ല എന്നാണറിയുന്നത്. പ്രശ്നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാട്. അവിശ്വാസപ്രമേയം സംബന്ധിച്ച് ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കണമെന്നും അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഇതിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുമാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഖദീജത്ത് റിഷാനയോട് ആദ്യം രണ്ടുമാസം അവധിയില്‍ പോകാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. കാലാവധി കഴിഞ്ഞ് റിഷാന വീണ്ടും പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെ രണ്ടുമാസം കൂടി അവധിയെടുക്കാന്‍ നേതൃത്വം നിര്‍ദേശിച്ചു. 3 മാസത്തോളമായി വൈസ് പ്രസിഡണ്ടിനാണ് ചുമതല. ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാനും ഒപ്പിടാനും പ്രസിഡണ്ടില്ലാത്തതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു.

No comments