JHL

JHL

ബി.ജെ.പി കോഴ; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബി.ജെ.പി നേതാക്കള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായില്ല.

കാസര്‍കോട്(www.truenewsmalayalam.com) : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായില്ല.

 ബി.ജെ.പിയുടെ കാസര്‍കോട്ടെ പ്രമുഖ നേതാക്കളായ ബാലകൃഷ്ണഷെട്ടി, സുരേഷ്‌കുമാര്‍ഷെട്ടി എന്നിവര്‍ വെള്ളിയാഴ്ച കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വൈകിട്ടുവരെയും ഇവര്‍ വന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. 

ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കോഴ വിവാദത്തില്‍ ആരോപണവിധേയനായ യുവമോര്‍ച്ച നേതാവ് സുനില്‍ നായ്ക്കിനെ നേരത്തെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. സുന്ദരയുടെ മാതാവ് ബേഡ്ജിയുടെയും ബന്ധുവായ അനുശ്രീയുടെയും സാന്നിധ്യത്തിലാണ് സുനില്‍ നായ്ക്കിനെ ചോദ്യം ചെയ്തത്.

 സുനില്‍നായ്ക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ച്ച് 21ന് വീട്ടിലെത്തിയതെന്ന് സുന്ദരയുടെ മാതാവ് കേസന്വേഷിക്കുന്ന കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കിയിരുന്നു.

 അതേസമയം സുന്ദരയുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍കിയിട്ടില്ലെന്നായിരുന്നു സുനില്‍ നായ്ക്ക് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നത്. പണം നല്‍കിയത് സുനില്‍ നായ്ക്ക് തന്നെയാണെന്ന വാദത്തില്‍ ബേഡ്ജി ഉറച്ചുനിന്നതോടെ സുനില്‍നായ്ക്കിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.





No comments