JHL

JHL

കെഎസ്ആർടിസിയിൽ ഡീസലില്ലാതെ അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ മുടങ്ങുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.

 

കാസർകോട്(www.truenewsmalayalam.com)  ∙ കെഎസ്ആർടിസിയിൽ ഡീസലിന് പണം നൽകാതെ അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ഇടയ്ക്കിടെ മുടങ്ങുന്നത്  കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു.കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ പ്രതിദിനം 12 ലക്ഷം രൂപ വരെ വരുമാനമുണ്ട്. ഇതിൽ 5 ലക്ഷം രൂപയും കാസർകോട് –മംഗളൂരു അന്തർ സംസ്ഥാന സർവീസുകൾ മുഖേനയാണ്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർ നേരിട്ട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ എത്തിക്കുകയായിരുന്നു. കേരളത്തിന്റെ സർവീസുകൾ മുടങ്ങുമ്പോൾ കർണാടക ആർടിസി പലപ്പോഴും അധിക സർവീസുകൾ നടത്തി ലാഭമുണ്ടാക്കുന്നുണ്ട്.  

 ബൾക്ക് പർച്ചേസ് സംവിധാനത്തിൽ കെഎസ്ആർടിസി ലീറ്ററിനു പൊതു സംവിധാനത്തിലുള്ള വിലയെക്കാൾ 25 രൂപ അധികം നൽകണമെന്ന വ്യവസ്ഥ വന്നതോടെ വിതരണം റീട്ടെയിൽ ഡീലർ മുഖേനയായി. റീട്ടെയിൽ ഡീലർക്ക് കെഎസ്ആർടിസിയിൽ നിന്ന് ഡീസൽ കുടിശിക തുക കൃത്യമായി കിട്ടുന്നില്ല. പണം കിട്ടാതെ ഡീസൽ തരാനാവില്ലെന്ന് റീട്ടെയിൽ ഡീലർ അറിയിച്ചതിനാൽ വെള്ളിയാഴ്ച  80 വരെ ട്രിപ്പ് സർവീസ് ആണ് മുടങ്ങിയത്.    കെഎസ്ആർടിസി കോഴിക്കോട് സോണൽ ഓഫിസ് മുഖേന നൽകുന്ന വിവരം അനുസരിച്ചാണ് ഡീസൽ റീട്ടെയിൽ ഡീലർക്ക് കോർപറേഷനിൽ നിന്നു നേരിട്ടു പണം അനുവദിക്കുന്നത്.  സംസ്ഥാനത്താകെ ഇന്ത്യൻ ഓയിൽ കോർപറേഷൻ റീട്ടെയിൽ ഡീലർമാർ മുഖേനയാണ് കെഎസ്ആർടിസിക്കു ഡീസൽ എത്തിക്കുന്നത്.കുടിശിക കൂടിയാൽ റീട്ടെയിൽ ഡീലർക്ക് കമ്പനിയിൽ നിന്നു ഡീസൽ കിട്ടുന്നത് മുടങ്ങും.   ഈ സാഹചര്യത്തിലാണ് ഇടയ്ക്കിടെ കെഎസ്ആർടിസിക്കുള്ള ഡീസൽ മുടക്കം തുടരുന്നത്. കറന്തക്കാട് ഇന്ത്യൻ ഓയിൽ കോർപറേഷൻ റീട്ടെയിൽ ഡീലർക്ക് 26 നു ശേഷം കുടിശിക കിട്ടിയില്ല. 36000 ലീറ്റർ നൽകിയതിനു 37 ലക്ഷം രൂപ കിട്ടാനുണ്ട്. ഇവിടെ നിന്നു മുടങ്ങുമ്പോൾ ഐഒസിയുടെ തന്നെ മറ്റു റീട്ടെയിൽ ഡീലർമാർ മുഖേന ഡീസൽ എത്തിച്ചാണ്  സർവീസുകൾ ഭാഗികമായെങ്കിലും ഓടിക്കുന്നത്.  ഒരു ദിവസം ആവശ്യം 12,000 ലീറ്റർ ഡീസൽ  ജില്ലയിൽ കെഎസ്ആർടിസി കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലായി 12000 ലീറ്റർ ഡീസൽ ആണ് പ്രതിദിന ആവശ്യം. കാസർകോട് ഡിപ്പോയിൽ 8000 ലീറ്റർ,  കാഞ്ഞങ്ങാട് 4000 വരെ ലീറ്റർ വേണം. കാസർകോട് 66 ബസുകളിൽ 25 ബസുകൾ ആണ് കാസർകോട് –മംഗളൂരു സർവീസ്. 100 ട്രിപ്പ് സർവീസ്. കാസർകോട് –പുത്തൂർ, കാസർകോട് –സുള്ള്യ സർവീസ് ആകെ 24 ട്രിപ്പ് ആണ് ഓടുന്നത്. കെഎസ്ആർടിസി ഡിപ്പോയിൽ  ആകെയുള്ള 66 ബസുകൾ 480 ട്രിപ്പ് സർവീസ് ആണ് നടത്തുന്നത്. കാഞ്ഞങ്ങാട് ഡിപ്പോയിൽ 40 ബസുകൾ 250 ട്രിപ്പുകളിലായി സർവീസ് നടത്തുന്നു.  അധികബാധ്യതപ്രതിദിനം 3 ലക്ഷം രൂപ വരെ  കെഎസ്ആർടിസിക്കു സാധാരണ വിലയിൽ ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയതോടെ കെഎസ്ആർടിസിക്കു ഇന്ധന വിലയുമായി ബന്ധപ്പെട്ട് കനത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ബൾക്ക് പർച്ചേസ് വ്യവസ്ഥയിൽ ഡീസലിന് ലീറ്ററിനു 25 രൂപ അധികം നൽകണമെന്നിരിക്കെ കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ ഡീസലിനു 3 ലക്ഷം രൂപയാണ് പ്രതിദിനം അധിക സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വരിക.   എന്നാൽ ഇത് ഒഴിവാക്കി റീട്ടെയി‍ൽ ഡിപ്പോകൾ മുഖേന ഡീസൽ ലഭ്യമാക്കിയാൽ പ്രതിദിനം 3 ലക്ഷം രൂപയുടെ അധിക ബാധ്യത ഒഴിവാകും. റീട്ടെയിൽ ഡിപ്പോകൾ മുഖേന എത്തിക്കുന്ന ഡീസലിനു തന്നെ കൃത്യമായി കുടിശിക കൊടുത്തു തീർക്കാൻ കഴിയാത്ത കെഎസ്ആർടിസിക്കു 25 രൂപ അധികം നൽകി ബൾക്ക് പർച്ചേസ് സംവിധാനം കെഎസ്ആർടിസിയെ തന്നെ ഇല്ലാതാക്കുന്ന നടപടിയിലേക്കാണ് നയിക്കുകയെന്ന് അധികൃതരും തൊഴിലാളികളും പറയുന്നു.

No comments