കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം മഞ്ചേശ്വരം കന്യാല മുണ്ടോടിയില്‍ കുഴിച്ചിട്ട നിലയിൽ.
കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ജാര്‍ഖണ്ഡ് സ്വദേശി സിബച്ച(35)ന്റെ മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കുഴിച്ചിട്ട വിവരം നാട്ടുകാരില്‍ ചിലര്‍ മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ബന്ധുവായ സഞ്ജയിനെയും തോട്ടം ഉടമയേയും മറ്റും ചോദ്യം ചെയ്യുകയായിരുന്നു.
സഞ്ജയനാണ് മൃതദേഹം ഒന്നരമാസം മുമ്പ് കുഴിച്ചുമൂടിയതായി പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ സഞ്ജയനില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് തോട്ടംഉടമ പൊലീസിന് നല്‍കിയത്.
2021 ഡിസംബര്‍ 20ന് ജാര്‍ഖണ്ഡില്‍ പോയി തിരിച്ച് വന്ന സിബച്ചനെ 21 മുതല്‍ കാണാതാവുകയായിരുന്നു. പിന്നീട് കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ സിബച്ചനെ കണ്ടെത്തിയെന്നും സംഭവം ആരെയും അറിയിക്കാതെ തോട്ടം ഉടമയും ഇതരസംസ്ഥാനതൊഴിലാളികളുമടക്കം പതിനെട്ടുപേര്‍ ചേര്‍ന്ന് മൃതദേഹം കുളത്തിന് സമീപം കുഴിച്ചിട്ടുവെന്നുമാണ് സഞ്ജയന്‍ പൊലീസിന് മൊഴി നൽകിയത്.
ഒന്നരമാസംമുമ്പ് സിബച്ചനെ തോട്ടത്തിലെ കുളത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് മൃതദേഹം മറ്റു തൊഴിലാളികളുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് തോട്ടം ഉടമ മൊഴി നല്‍കിയത്.
ഇരുവരുടെയും മൊഴി വ്യത്യസ്തമായതിനാൽ സിബച്ചന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്.
ഫോറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷം മൃതദേഹം കുഴിച്ചെടുത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം പൊലീസ് സംരക്ഷണത്തിലാക്കി.
മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ സന്തോഷ്‌കുമാര്‍, എസ്.ഐ എന്‍ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.
Post a Comment