JHL

JHL

എൻഡോസൾഫാൻ: 96ശതമാനം പേർക്കും ധനസഹായം കൈമാറി


കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്കുള്ള ധനസഹായത്തിന് അപേക്ഷ നല്‍കിയ 99 ശതമാനം പേര്‍ക്കും നഷ്ടപരിഹാര തുക കൈമാറി. തിങ്കളാഴ്ച വരെ 5193 പേര്‍ക്കായി 204.745 കോടി രൂപയാണ് വിതരണം ചെയ്തത്. അപേക്ഷ നല്‍കിയ 14 പേര്‍ക്കാണ് ഇനി നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുള്ളത്. മുഴുവൻ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പണം അനുവദിച്ചത്. ഇതിനായി 200കോടി രൂപ സർക്കാർ അനുവദിച്ചു. പിന്നീട് ആറുകോടി അധികമായി അനുവദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ ജില്ല ആസ്ഥാനത്ത് നടത്തിയ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് സഹായ വിതരണം വേഗത്തിലാക്കിയത്. ആഗസ്റ്റ് ഒന്നു വരെ 5193 പേര്‍ക്കായി 204,74,50,00 രൂപയാണ് വിതരണം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ പട്ടികയിൽ ഉള്‍പ്പെട്ട് അവകാശ തര്‍ക്കം നിലനില്‍ക്കുന്നവര്‍ ഒഴിച്ചുള്ളവര്‍ക്കാണ് ധനസഹായം നല്‍കിയത്. അപേക്ഷ നല്‍കിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക നോട്ടീസ് ആയി പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബറോടെ സഹായ വിതരണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ 30ന് സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയുടെ ധനസഹായം മുഴുവനായും വിതരണം ചെയ്തതിനുശേഷം ജൂലൈ 16ന് 6,30,50,000 രൂപ കൂടി അനുവദിച്ചിരുന്നു. ഇതില്‍ 4,74,50,000 രൂപയും വിതരണം ചെയ്തു കഴിഞ്ഞു. ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വേഗത്തില്‍ തുക കൈമാറുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.


 എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. വിധി വന്നിട്ട് വർഷങ്ങളായെങ്കിലും സർക്കാർ ധനസഹായം നൽകിയിരുന്നില്ല. കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി പല ഘട്ടങ്ങളിലായി നൽകിയ അന്ത്യശാസനത്തിനൊടുവിലാണ് സർക്കാർ കണ്ണ് തുറന്നതും തുക അനുവദിച്ചതും.

No comments