JHL

JHL

ജില്ലയിലെ തീരദേശ സുരക്ഷ: സമഗ്രമായ പഠനവും, ശാസ്ത്രീയമായ പദ്ധതിയും വേണം; മൊഗ്രാൽ ദേശീയവേദി

 


മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ കടലോര ജനതയുടെ സുരക്ഷയ്ക്ക് സമഗ്രമായ പഠനവും, ശാസ്ത്രീയമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 കാലവർഷം തുടങ്ങിയാൽ കടലോര നിവാസികളുടെ നെഞ്ചിടിപ്പ് തുടങ്ങും. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികളുടെ ദുരിതക്കാഴ്ചയാണ് കടലോര മേഖലയിൽ കാണാനാവുന്നത്.

 തീരം തീരദേശവാസികൾക്ക് സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.

 മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെ ഏകദേശം 85 കിലോമീറ്റർ കടൽത്തീരത്ത് വർഷാ വർഷം കടലാക്രമണം മൂലം തീരം 200 മുതൽ 300 മീറ്ററുകളോളം കടലെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 

വീടുകളും തെങ്ങുകളും റോഡുകളും കടലാക്രമണത്തിൽ തകർന്നു വീഴുന്നു. ഇതുമൂലം ഓരോ വർഷവും കടലോര മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടാവു ന്നത്. കടലാക്രമണം രൂക്ഷമായ ചില ഇടങ്ങളിൽ പ്രളയത്തിന് സമാനമായ അവസ്ഥയാണ് ഉള്ളത്.

 കടലാക്രമണം ചെറുക്കാൻ ചെറുതും വലുതുമായ കുറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും അതിനൊന്നും കടലേറ്റത്തെ ചെറുക്കാനുള്ള ശേഷി ഉണ്ടാവുന്നില്ല. 

സർക്കാർ ഖജനാവിന്റെ കുറെ പണം വർഷാവർഷം കടലിലിട്ടു കളയുന്നുവെന്ന് മാത്രം.

 2017ൽ ജില്ലയിൽ തീരദേശ ജനതയുടെ ദുരിതമറിയാൻ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ നിയമസഭാ സമിതി സന്ദർശിച്ചിരുന്നു. 

ദുരിതം നേരിട്ടു മനസ്സിലാക്കിയിട്ടും ശാസ്ത്രീയമായ ഒരു പദ്ധതികൾ പോലും നടപ്പിലാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. വർഷംതോറും ഉള്ള കടൽക്ഷോഭത്തിന് ദുരിതം പേറാൻ ഇനിയും കടലോര ജനതയ്ക്ക് ശക്തിയില്ല. 

കാലവർഷം തുടങ്ങിയാൽ കടലിന്റെ ഒച്ച കേട്ട് ഉറക്കമില്ലാത്ത രാത്രികളാണ് കടലോര നിവാസികളുടെത്. 

അതുകൊണ്ട് തന്നെ കേന്ദ്രസർക്കാറിന്റെ സമഗ്രവും ശാസ്ത്രീയവുമായ തീര പരിപാലന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെടുന്നത്. 

ഇതിനായി എംപിമാർ അടങ്ങുന്ന കേന്ദ്രസംഘം തീരപ്രദേശം സന്ദർശിക്കുകയും, ജനങ്ങളുടെ ദുരിതം നേരിട്ട് മനസ്സിലാക്കുകയും വേണമെന്ന് ദേശീയവേദി ആവശ്യപ്പെടുന്നുണ്ട്.

No comments