JHL

JHL

കാസർകോട് :ജില്ലയിൽ എലിപ്പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്.

കാസറഗോഡ്(True News, July 8, 2020) കാസർകോട് ജില്ലയിൽ എലിപ്പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. മഴക്കാലം ജില്ലയിൽ ശക്തിപ്രാപിച്ചതോടുകൂടി ജന്തുജന്യരോഗമായ എലിപ്പനിരോഗം പടരാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴിയാണ് ശരീരത്തിലെത്തുന്നത്. വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിലാണ് രോഗം കൂടുതൽ കാണുന്നത്. മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബർ ബൂട്ടുകളും ഉപയോഗിക്കണം. പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മലമൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യണം. കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി ജലാശയങ്ങൾ മലിനമാകാതെ ശ്രദ്ധിക്കണം. ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യവസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കണം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണം (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ). ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക. മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ പ്രതിരോധഗുളികകൾ കഴിക്കണം. ജില്ലയിലെ എല്ലാ സർക്കാർ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഗുളികകൾ സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.







No comments