എം സി ഖമറുദ്ദീനെതിരെ പാർട്ടി നടപടി. യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി. ആറുമാസത്തിനകം പണം കൊടുത്തു തീർക്കാൻ കർശന നിർദേശം.ആസ്തികളുടെയും ബാധ്യതകളുടെയും പൂർണമായ കണക്കുകൾ സെപ്റ്റംബർ 30 നകം പാർട്ടിക്ക് കൈമാറണം
മലപ്പുറം(True News, Sept 10,2020): ജ്വല്ലറി നിക്ഷേപതട്ടിപ്പിൽ എം സി ഖമറുദ്ദീനെതിരെ അച്ചടക്കനടപടിയുമായി മുസ്ലിംലീഗ്. യുഡിഎഫിന്റെ കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് കമറുദ്ദീനെ നീക്കി. നിക്ഷേപകർക്ക് ആറ് മാസത്തിനുള്ളിൽ പണം മടക്കി നൽകണമെന്നും ലീഗ് കർശന നിർദേശം നൽകി.. പാർട്ടി യോഗത്തിനുശേഷം പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. > കമറുദ്ദീന്റെ ബാധ്യതകളുടെയും ആസ്തിയുടെയും വിവരങ്ങളും സെപ്റ്റംബർ 30നകം പാർട്ടിക്ക് കൈമാറണം. പ്രശ്നങ്ങൾ കമറുദ്ദീൻ തന്നെ പരിഹരിക്കണം. ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ല. നിക്ഷേപതട്ടിപ്പിൽ മധ്യസ്ഥതയ്ക്കായി ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ നിയോഗിച്ചെന്നും പാർട്ടിയുടെ നേതാവായതിനാലാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീന്റെ വ്യവസായം തകർന്നതാണ്. കേസുമായി മുന്നോട്ട് പോകുന്നവർക്ക് പോകാം. പണം വേണ്ടവർക്ക് മടക്കി നൽകും. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ പാർട്ടി പ്രവർത്തകരും സ്ഥാനമാനങ്ങളിൽനിന്നും മാറി നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Post a Comment