JHL

JHL

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും 30 വർഷം കഠിന തടവും പിഴയും.

 മംഗളൂരു(www.truenewsmalayalam.com) : പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും 30 വർഷം കഠിന തടവും പിഴയും വിധിച്ച്  ഉഡുപ്പി പോക്‌സോ പ്രത്യേക കോടതി.

 ദാവന്‍ഗരെ സ്വദേശികളായ ശിവശങ്കര്‍ (58), മകന്‍ സച്ചിന്‍ (28) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ഉഡുപ്പി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ അമ്മയോടപ്പം താമസിക്കുകയായിരുന്ന 14 കാരിയെ  ഇതേ വീട്ടില്‍ താമസക്കാരനും അമ്മയുടെ സുഹൃത്തുമായ ശിവശങ്കർ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.

 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് സംഭവം,  പെണ്‍കുട്ടിയുടെ അമ്മ പുലര്‍ച്ചെ 5 മണിക്ക് വീട്ടില്‍ നിന്നും ജോലിക്ക് പോകുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. ഒപ്പം ശിവശങ്കറിന്റെ മകനായ സച്ചിനും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി ഇക്കാര്യം അയല്‍വാസിയായ സ്ത്രീയെ അറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയും ചെയ്തതോടെയാണ് കേസെടുത്തത്.

 അന്നത്തെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രഭാകര്‍ ആചാര്യ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും അച്ഛനും മകനുമെതിരെ നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ ജയന്ത് എം കേസന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

22 സാക്ഷികളില്‍ 15 പേരെയും കോടതി വിസ്തരിച്ചു. ലൈംഗികാതിക്രമ നിയമപ്രകാരം അച്ഛനും മകനും 10 വര്‍ഷം വീതം തടവും പോക്‌സോ നിയമപ്രകാരം 20 വര്‍ഷം വീതം തടവുമാണ് വിധിച്ചത്. ഇവര്‍ക്ക് 10000 രൂപ പിഴയും വിധിച്ചു.

 പെണ്‍കുട്ടിക്ക് 30000 രൂപക്ക് പുറമെ മൂന്ന് ലക്ഷം രൂപ അധിക നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. തുക പെണ്‍കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ടി രാഘവേന്ദ്ര ഹാജരായി.


No comments