കുവൈത്ത് തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ ജില്ലയിൽ നിന്നുള്ള രണ്ടു പേരുടെ മരണം നാടിന്റെ നൊമ്പരമായി
ഇത്തവണ കൂടി പോയ് വന്നിട്ട് മതിയാക്കാമെന്നും ബാക്കി നാട്ടിൽ തന്നെയാകാം എന്നു പറഞ്ഞാണ് മടങ്ങിയത്. ഡിസംബറോടെ തിരിച്ചു വരാമെന്നായിരുന്നു പറഞ്ഞത്. ജീവിതത്തിന്റെ വലിയൊരു ഭാഗവും വിദേശത്തും കേരളത്തിനു പുറത്തും എൻജിനീയറിങ് ജോലിയിലായതിനാൽ നാട്ടിൽ വലിയ ബന്ധങ്ങളൊന്നും സൂക്ഷിച്ചില്ല. പൊതുവെ സൗമ്യനായ കുഞ്ഞിക്കേളുവിന്റെ വിയോഗം ഞെട്ടലായി. കുഞ്ഞിപ്പുരയിൽ കേളു അടിയോടിയുടെയും പി.പാർവതി അമ്മയുടെയും മകനാണ്. പിലിക്കോട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരി കെ.എൻ.മണിയാണ് ഭാര്യ. വിദ്യാർഥികളായ കെ.എൻ.ഋഷികേശ്, ദേവ് കിരൺ എന്നിവർ മക്കളും പി.തമ്പായി, ലക്ഷ്മി, ഭവാനി, രാധ, കൃഷ്ണൻ, രാമചന്ദ്രൻ സഹോദരങ്ങളുമാണ്. മുടങ്ങാതെയുള്ള മകന്റെ ഫോൺ വിളിക്കായി ഇന്നലെയും അമ്മ കാതോർത്തിരുന്നു. എന്നാൽ പതിവ് സമയത്ത് വിളിക്കാത്തതിനാൽ ആ ഫോണുമായിട്ടായിരുന്നു കുവൈത്തിൽ പൊള്ളലേറ്റ് മരിച്ച രഞ്ജിത്തിന്റെ അമ്മ കുണ്ടടുക്കത്തെ രുഗ്മണി തൊഴിലുറപ്പ് ജോലിക്കായി പോയത്.
പിന്നീട് മണിക്കൂർ കഴിഞ്ഞ് ഇളയമകൻ രജീഷിന്റെ ഫോൺ വിളിയെത്തി, ജേഷ്ഠനു ചെറിയ പൊള്ളലേറ്റു എന്ന വിവരമാണ് അമ്മയെ അറിയിച്ചത്. ഇതോടെ ജോലി സ്ഥലത്ത് നിന്നു വീട്ടിലെത്തിയ രുഗ്മണി മനസ്സ് നിറഞ്ഞു പ്രാർഥിച്ചത് മകനു വേണ്ടിയായിരുന്നു. പൊള്ളലേറ്റു എന്ന വിവരം മാത്രമായിരുന്നു അച്ഛനും സഹോദരി രമ്യയും അയൽവാസികളും അറിഞ്ഞു.
വൈകിട്ടോടെയാണു മരണവാർത്ത നാട്ടിലെത്തുന്നത്. എന്നാൽ ഇതു വീട്ടുകാരെ അറിയിക്കാതിരിക്കാനായി അയൽവാസികൾ ഏറെ പാടുപെട്ടു. ചാനലുകളിലെ വാർത്തകൾ കാണാതിരിക്കാനായി സമീപവാസികൾ ചേർന്നു കേബിൾ ബന്ധവും മുറിച്ചു. അമ്മയുടെയ പ്രിയപ്പെട്ട മകനായിരുന്നു രഞ്ജിത്ത് എന്നു അയൽവാസികൾ പറയുന്നു.
10 വർഷത്തിലേറെയായി ഗൾഫിലുള്ള രഞ്ജിത്ത് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഒരു വർഷം മുൻപാണ് മടങ്ങിയത്. രണ്ടു മാസത്തിനുള്ളിൽ തിരിച്ചെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. 2 വർഷം മുൻപ് ഗൾഫിൽ പോയ രജീഷ് സഹോദരന്റെ മരണം വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
നാട്ടിലെ കലാ–സാംസ്കാരിക–രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന രഞ്ജിത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. കുവൈത്തിലെ വിവിധ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു. കുവൈറ്റിലെ ഒരു കമ്പനിയിലെ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു. കെ.രവീന്ദ്രന്റെയും രുഗ്മിണിയുടെയും മകനാണ്. രജീഷിനെ കൂടാതെ, രമ്യ സഹോദരിയുമാണ്.
Post a Comment