JHL

JHL

തെരഞ്ഞെടുപ്പിന്‍റെ മറവിൽ ഓഹരി വിപണിയിൽ ബി.ജെ.പി വൻ അട്ടിമറി നടത്തിയെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി(www.truenewsmalayalam.com) : ഓഹരി വിപണിയിൽ ബി.ജെ.പി വൻ അട്ടിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മറ്റു മുതിർന്ന ബി.ജെ.പി നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപിച്ച രാഹുൽ, ജൂൺ നാലിന് ഓഹരി വിപണിയിലുണ്ടായ തകർച്ചയിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 നടന്നത് ഓഹരി വിപണിയിലെ ഏറ്റവും വലിയ അഴിമതിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്‌റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് പ്രസ്താവന നടത്തുന്നത്.

 എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിക്ഷേപകര്‍ക്ക് നിക്ഷേപ ഉപദേശം നല്‍കിയത്? ഓഹരികൾ കുതിച്ചുയരുമെന്നും റെക്കോഡ് നേട്ടമുണ്ടാക്കുമെന്നും പറഞ്ഞ് ജൂൺ നാലിന് മുമ്പായി വൻതോതിൽ ഓഹരികൾ വാങ്ങികൂട്ടാൻ അഹ്വാനം ചെയ്തു. അഞ്ചു കോടി കുടുംബങ്ങളോടാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്.

വ്യാജ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണി ഉയര്‍ന്നു. എന്നാൽ, ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ബി.ജെ.പി നേതാക്കളും എക്സിറ്റ് പോൾ നടത്തിയവരും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.



No comments