JHL

JHL

ചെര്‍ക്കള-കല്ലടുക്ക റോഡ് പ്രവൃത്തി പാതിവഴിയില്‍ നിർത്തിവച്ചതിൽ പ്രതിഷേധം ശക്തം.

ബദിയടുക്ക(www.truenewsmalayalam.com) : ചെര്‍ക്കള-കല്ലടുക്ക റോഡ് പ്രവൃത്തി പാതിവഴിയില്‍ നിർത്തിവച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും.

 ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയില്‍ 28കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള മെക്കാഡം ടാറിംഗ് നടത്തുന്നതിന് 2018ല്‍ 59 കോടി രൂപക്ക് കരാര്‍ നല്‍കിയിരുന്നു. അതില്‍ 19കി. മീറ്റര്‍ കാസര്‍കോട് മണ്ഡലത്തിലും ബാക്കി ഭാഗം മഞ്ചേശ്വരം മണ്ഡലത്തിലുമാണ്. ഇതിന്റെ പ്രവൃത്തി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഏതാണ്ട് പൂര്‍ത്തിയായിരുന്നു.

എന്നാല്‍ കാസര്‍കോട് മണ്ഡലത്തില്‍പ്പെടുന്ന ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡ് പ്രവൃത്തി ഒച്ചിന്റെ വേഗതയിലാണ് ഇഴഞ്ഞുനീങ്ങുന്നത്. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ സമര സമിതിയും നടത്തിയ വിവിധ സമരങ്ങള്‍ക്കൊടുവില്‍ ഉക്കിനടുക്ക മുതല്‍ നെല്ലിക്കട്ട വരെ കണ്ണില്‍പൊടിയിടുന്നപോലെ പ്രവൃത്തി നടത്തിയെങ്കിലും എതിര്‍ത്തോട് മുതല്‍ ചെര്‍ക്കള വരെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്.

നിലവില്‍ റോഡില്‍ പാതാളക്കുഴി രൂപപ്പെട്ട് യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും നവംബര്‍ 15ന് മുമ്പായി പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ പന്തല്‍കെട്ടി റോഡരികില്‍ നിരാഹാര സമരത്തിനൊരുങ്ങുമെന്നും പ്രൈഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് ഹാരിസ് ബദിയടുക്ക മുന്നറിയിപ്പ് നല്‍കി.





No comments