JHL

JHL

കാസർകോട്ട് പച്ചക്കറി കടയിൽ കവർച്ച; സമീപത്തെ മാർക്കറ്റ് ഫെഡ് ഓഫിസിലും കവർച്ച ശ്രമം.

കാസർകോട്(www.truenewsmalayalam.com) : വിദ്യാനഗർ ബി.സി.റോഡിൽ ദേശീയപാതയോടു ചേർന്നുള്ള പഴം–പച്ചക്കറി കടയിൽ ജനൽ തകർത്ത് കവർച്ച. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന് കീഴിലുളള കടയിലാണു കവർച്ച നടന്നത്. മുൻ ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ച നിലയിലാണ്.സമീപത്തെ മാർക്കറ്റ് ഫെഡിന്റെ ഓഫിസിലും കവർച്ച ശ്രമം നടന്നു.
ദേശീയ പാത വികസനത്തിനായി വിദ്യാനഗർ ജല അതോറിറ്റി ഡിവിഷനൽ ഓഫിസിനു സമീപത്തെ ഓഫിസ് വിട്ടു നൽകേണ്ടി വന്നതിനെ തുടർന്നാണ് മാർക്കറ്റിങ് സൊസൈറ്റി ഓഫിസ് താൽക്കാലികമായി ഇവിടേക്ക് മാറ്റിയിരുന്നത്.  തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തി കട തുറന്നപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. പിൻവശത്തെ ജനൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഉൾവശത്തെ വാതിൽ തകർത്ത് മുൻഭാഗത്തെ മേശമുകളിൽ ഇരുമ്പ് പെട്ടിയിൽ വച്ചിരുന്ന പണം കവരുകയായിരുന്നു.

ജനലിന്റെ ഇരുമ്പു കമ്പി ഉപയോഗിച്ചാണ് ഉൾഭാഗത്തെ വാതിൽ പൊളിച്ചത്. പള്ളിക്കരയിലെ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് കൂടിയായ രംഗനാഥനാണ് കട നടത്തുന്നത്. കട ഞായറാഴ്ച തുറന്നിരുന്നില്ല. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കവർച്ച നടന്നത്. കടയിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

മാസ്ക് ധരിച്ച യുവാവാണ് കവർച്ച നടത്തിയത്. കടയുടെ പിന്നിലെ ജനൽ കാലപ്പഴക്കത്താൽ ദ്രവിച്ച നിലയിലായിരുന്നു. കടയുടെ മുൻ ഭാഗത്തെ നിരീക്ഷണ ക്യാമറകളിൽ ഒന്ന് ഒരാഴ്ച മുൻപ് നശിപ്പിച്ചിരുന്നു. രംഗനാഥന്റെ പരാതിയിൽ വിദ്യാനഗർ എസ്.ഐ.കെ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.





No comments