JHL

JHL

കുമ്പളയിൽ വിദ്യാർഥിയുടെ മരണം: എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

 

കുമ്പള: കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി. എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി.

എസ്.ഐ രജിത്, സി.പി.ഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് വകുപ്പുതല നടപടി. അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് അനിശ്ചിത കാല സമരത്തിലേക്ക് കടന്നു. അംഗടിമുഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പേരാൽ കണ്ണൂർ കുന്നിലിലെ ഫർഹാസാണ് അപകടത്തില്‍ മരിച്ചത്.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്നു പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുമ്പള പൊലീസ് സ്റ്റേഷൻ ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാർ മറിയുന്നത്.

അപകടത്തിൽ ഫർഹാസിന്‍റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു.


No comments