JHL

JHL

കളമശ്ശേരി കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം മൂന്നായി.

 


കൊച്ചി(www.truenewsmalayalam.com) : കളമശ്ശേരി കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം മൂന്നായി.  കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർഥന യോഗത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് 12 വയസ്സുകാരിയടക്കം മൂന്നു മരണമുണ്ടായത്.

കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരി ലിബിനയാണ് മരണത്തിന് കീഴടങ്ങിയത്, 95 ശതമാനം പൊള്ളലേറ്റ് ബേൺ ഐസിയുവിൽ ചികിത്സയിലായിരുന്നു.

 സ്ഫോടനം നടത്തിയ മാർട്ടിനെ പൊലീസ് ഇന്നും വിശദമായി ചോദ്യം ചെയ്യും.ഇയാളുടെ മൊഴി പൂർണമായും അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സ്ഫോടനം നടത്തിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് പ്രത്യേക സംഘം പരിശോധിക്കുന്നത്. സംഭവം നടന്ന സാംറ കൺവെൻഷൻ സെൻ്ററിൽ എൻ.ഐ.എ , എൻ.എസ്.ജി സംഘം ഇന്നലെ രാത്രി വൈകിയും പരിശോധന നടത്തിയിരുന്നു.

രാവിലെ യോഗം തുടങ്ങിയ അരമണിക്കൂറിനുള്ളിലാണ് സ്ഫോടനം നടന്നത്, മൂന്നിടങ്ങളിലായാണ് ഇത്തരത്തിലുള്ള സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു.പരിപാടിക്കെത്തിയ ആളുകൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടയാണ് സംഭവം എന്നും,  കണ്ണടച്ചിരുന്നതിനാൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.

സംഭവ സ്ഥലത്ത് വെച്ച് മരിച്ച സ്ത്രീയെ ഇന്നലെ രാത്രി വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസാണ് മരിച്ചത്. ലിയോണയുടെ മകൻ വിദേശത്ത് നിന്നെത്തിയ ശേഷം മൃതദേഹം വിട്ടുനൽകും.

ഇവിടെ നിന്നും ശേഖരിച്ച ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംഭവ സ്ഥലം സന്ദർശിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരിക്കേറ്റവരെ സന്ദർശിക്കാൻ ആശുപത്രിയിലെത്തും.



No comments