JHL

JHL

മൊഗ്രാൽ വലിയ ജുമാ മസ്ജിദ് റോഡിന് സമീപം ദേശീയപാതയിൽ അടിപ്പാതയ്ക്കായി സമ്മർദ്ദം; അധികൃതർ സന്ദർശനം നടത്തി.


മൊഗ്രാൽ(www.truenewsmalayalam.com) : തെക്ക്- പടിഞ്ഞാർ പ്രദേശങ്ങളെ വേർതിരിച്ച് മതിൽക്കെട്ടിയുള്ള ദേശീയപാത നിർമ്മാണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയായിത്തീരുന്ന സാഹചര്യത്തിൽ കൂടുതൽ അടിപ്പാതകൾക്കായുള്ള ആവശ്യങ്ങളും, സമ്മർദ്ദങ്ങളും ഏറുകയാണ്.

 ദേശീയപാത നിർമ്മാണം പുരോഗമിക്കുമ്പോൾ മൊഗ്രാൽ കടവത്ത് നിവാസികൾക്ക് പടിഞ്ഞാർ ഭാഗത്തുള്ള വലിയ ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാനും, മയ്യത്തുകൾ പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും, വിദ്യാർത്ഥികൾക്ക് ബസ് കയറാനുമൊക്കെയുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കടവത്ത് നിവാസികൾ സംഘടിച്ച് എംഎൽഎ മുഖാന്തരം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ദേശീയപാത എൻജിനീയറിങ് വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ചു.

 ഈ ഭാഗത്ത് ദേശീയപാത ഉയരത്തിൽ നിർമ്മിക്കുന്നതിനാൽ അടിപ്പാത പരിഗണിക്കാവുന്ന വിഷയമാണെന്നാണ് അധികൃതർ  പ്രദേശവാസികളെ അറിയിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രി ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന ഗതാഗത മന്ത്രാലയം ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അതികൃതർ പറയുന്നു. സന്ദർശന റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് ഉടൻ നൽകുമെന്നും എൻജിനീയറിങ് വിഭാഗം അധികൃതർ അറിയിച്ചു.

 എകെഎം അഷ്റഫ് എംഎൽഎ, പ്രദേശവാസികളായ ടിഎം ഷുഹൈബ്, എംജിഎ റഹ്മാൻ, യൂഎം അമീൻ,ടികെ ജാഫർ, യുഎം സഹീർ, കെടി മുഹമ്മദ്, യുഎം അഹമ്മദ് ,ഇബ്രാഹിം ഖലീൽ, നൂഹ് കടവത്ത്, അബ്ദുൽഖാദർ കെ, യൂഎം ഇർഫാൻ എന്നിവർ സന്ദർശന വേളയിൽ സംബന്ധിച്ചു.



No comments