JHL

JHL

ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും തമ്മിലുള്ള പോര് രൂക്ഷം ; ജില്ലാ കലക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രാജ് മോഹൻ ഉണ്ണിത്താനും

കാസര്‍കോട്(True News 18 May 2020): കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കാസര്‍കോട് ജില്ലാകളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി.സംസ്ഥാനത്തെ 13 ജില്ലാ കളക്ടര്‍മാരും ഇതര സംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ പാസ് അനുവദിക്കുമ്പോൾ കാസര്‍കോട്ടുകാര്‍ക്ക് മാത്രം കിട്ടുന്നില്ല. ജില്ലാ കളക്ടര്‍ പാസ് അനുവദിക്കാത്തതാണ് കാരണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

ഭരണകക്ഷി നേതാക്കള്‍ പറയുന്നവര്‍ക്ക് മാത്രമാണ് കളക്ടര്‍ പാസ് അനുവദിക്കുന്നത്.  തലപ്പാടിയില്‍ മനുഷ്യക്കടത്തിന് കൂട്ടുനില്‍ക്കുന്നത് ജില്ലാ കളക്ടറാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വ്യത്യസ്ഥ ജില്ലകളിലുള്ളവര്‍ ഒന്നിച്ച് പാസിന് അപേക്ഷിക്കുമ്പോള്‍ കാസര്‍കോടുള്ളവര്‍ക്ക് മാത്രം അനുവദിക്കാത്തത് അനീതിയാണെന്നാണ് ആക്ഷേപം.


കൊവിഡ് കേസുകൾ പിടിച്ച് നിര്‍ത്തി കയ്യടി നേടാനുള്ള ശ്രമമാണ് ജില്ലാ കളക്ടര്‍ നടത്തുന്നതെന്നും എംപി ആരോപിച്ചു.

നേരത്തെ കാസറഗോഡ് എം എൽ എ എൻ.എ നെല്ലിക്കുന്ന്  മഹാരാഷ്ട്രയിലടക്കം കുടുങ്ങിക്കിടക്കുന്ന കാസറഗോഡ് ജില്ലക്കാർക്ക്  പാസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വന്നിരുന്നു. തുടക്കം മുതൽ തന്നെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ പോര്  നില നിന്നിരുന്നു. അതിനിടെയാണ് ജില്ലാ കളക്ടർക്കെതിരെ ഗുരുതര ആരോപണവുമായി എം.പി മുന്നോട്ട് വന്നിരിക്കുന്നത്.

No comments