JHL

JHL

ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് കോവിഡ്; കുമ്പള, മംഗല്‍പ്പാടി സ്വദേശികള്‍ മെയ് എട്ടിനും പൈവളിഗെ സ്വദേശി മെയ് നാലിനുമാണ് ജില്ലയിലെത്തിയത്.

കാസറഗോഡ് (True News 11 May 2020):ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മുംബൈയില്‍ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗല്‍പാടി സ്വദേശിക്കും 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. കുമ്പള, മംഗല്‍പാടി സ്വദേശികള്‍ ഒരുമിച്ചാണ് ജില്ലയിലേക്ക് വന്നത്. ഇവര്‍ എല്ലാവരും ക്വാറന്റൈയിനിലാണ്. കുമ്പള, മംഗല്‍പ്പാടി സ്വദേശികള്‍ മെയ് എട്ടിനും പൈവളിഗെ സ്വദേശി മെയ് നാലിനുമാണ് ജില്ലയിലെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രണ്ട് സംസ്ഥാനങ്ങളായ മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും നിന്നാണ് ഇവര്‍ തിരിച്ചെത്തിയത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഹാരാഷ്‌ട്രയില്‍ ഇതുവരെ 22171 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, 7204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടിലെ ഹോട്ട്സ്‌പോട്ടാണ് ചെന്നൈ. ഇതിനകം ചെന്നൈയില്‍ 3,839 പേര്‍ക്ക് രോഗം പിടിപെട്ടു. അതായത്, തമിഴ്‌നാട്ടില്‍ കൊവിഡ് പിടിപെട്ടവരില്‍ പകുതിയിലധികം പേര്‍ ചെന്നൈയിലാണ്. 
ചെന്നൈയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി മലയാളികളാണ് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തില്‍ എത്തുന്നത്. പാസില്ലാതെ ആളുകള്‍ വരുന്നത് ചെക്ക്‌പോസ്റ്റുകളില്‍ തിരക്കും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന് പുറമെ ഇതും ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്നു. 
വയനാട്, മലപ്പുറം ജില്ലകളിലുള്ളവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേര്‍. മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വന്നയാളാണ്. അതേസമയം, വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 11 മാസം പ്രായമായ കുഞ്ഞിനാണ് കൊവിഡ് പോസിറ്റീവ്. നേരത്തെ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗം ബാധിച്ചത്.
എന്നാല്‍, സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

No comments