JHL

JHL

ആറുവരിപ്പാത; പ്രശ്ന പരിഹാരത്തിന് യോഗം വിളിക്കാമെന്ന് എം.എൽ.എയോട് മന്ത്രിയുടെ ഉറപ്പ്.

കുമ്പള(www.truenewsmalayalam.com) : തലപ്പാടി-ചെങ്കള ദേശീയ പാത നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ആശങ്ക നിയമസഭയിൽ ഉന്നയിച്ച് എ.കെ.എം അഷ്റഫ് എം.എൽ.എ.

ആറുവരിപ്പാത നിർമാണത്തിൻ്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിൽ പ്രവൃത്തി പുരോഗമിക്കുമ്പോൾ മനസിലാകുന്നതെന്ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിനിടെ എം.എൽ.എ പറഞ്ഞു. ദേശിയപാത അതോറിറ്റിയുടെ നിയമങ്ങളും നിർമാണ രീതികളും ചൂണ്ടിക്കാട്ടി റോഡിൻ്റെ ഇരുവശങ്ങളിലും സംരക്ഷണ മതിലുകൾ നിർമിക്കുന്നത് കാരണം പാതയുടെ കിഴക്ക് - പടിഞ്ഞാറ് ഭാഗത്തുള്ള ആളുകൾക്ക് തൊട്ടടുത്ത ആരാധനാലയങ്ങളിലേക്കും സ്കൂകളിലേക്കും അങ്കണവാടികളിലക്കും പോകണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകും. 

നാൽപ്പത്തിയഞ്ച് മീറ്ററിൽ നിർമിക്കുന്ന പുതിയ ദേശീയ പാതയിൽ ആറര മീറ്റർ സർവീസ് റോഡ് എന്നത് പ്രദേശവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

റോഡിൻ്റെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് കടന്നു പോകാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കും. 35 കിലോമീറ്റർ ആദ്യ റീച്ചിൽ പത്ത് ഇടങ്ങളിൽ മാത്രമാണ് റോഡ് മുറിച്ചു കടക്കാൻ നിലവിൽ സൗകര്യം ഒരുക്കുന്നത്. എന്നാൽ പ്രധാന നഗരങ്ങളായ ഹൊസങ്കടി, ഉപ്പള, കുമ്പള എന്നിവിടങ്ങളിലും മറ്റു പ്രധാന ജനവാസ കേന്ദ്രങ്ങളിലും ഫ്ലൈ ഓവറുകളും വെഹിക്കിൾ അണ്ടർ പാസേജുകളും നിർമിക്കുവാനും ജന പ്രതിനിധികളുടെ നേതൃത്വത്തിൽ നിരന്തരം ആവശ്യമുന്നയിച്ചിട്ടും 

വ്യക്തമായ മറുപടി നൽകാൻ ദേശിയ പാത അതോറിറ്റി അധികൃതർ തയ്യാറായില്ലെന്നും എം.എൽ.എ കുറ്റപ്പെടുത്തി. തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങൾക്ക് മറുകരയുമായി ബന്ധപ്പെടാനുള്ള മാർഗം ഈ തരത്തിൽ ദേശീയപാത നവീകരണം പൂർത്തിയായാൽ ഇല്ലാതെയാകും. പ്രധാന ആരാധനാലയങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം അടിപ്പാതകളും, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്കും ബസ് വേകൾക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കണമെന്നും, ആളുകൾ റോഡ് മുറിച്ച് കടക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

      സംസ്ഥാന സർക്കാർ ഈ വിഷയം ദേശീയ പാത അതോറിറ്റിയെ ധരിപ്പിച്ചിട്ടുണ്ടെന്നും സ്ട്രക്ച്ചറിൽ ആവശ്യമായ മാറ്റം വരുത്താമെന്ന് ദേശിയ പാത അതോറിറ്റി അറിയിച്ചതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി  എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി പറഞ്ഞു.

 തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ല അതിര്‍ത്തി വരെ നീളുന്ന ദേശീയപാത-66ല്‍ എല്ലായിടത്തും പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായും കൊവിഡ് പോലുള്ള മഹാമാരികളോ മറ്റ് തടസങ്ങളോ ഇല്ലെങ്കില്‍ 2025-ഓടെ കേരളത്തില്‍ ദേശീയപാത 66-ന്റെ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മോനിറ്ററിംഗ് സംവിധാനം ഇതിനായി  ഒരുക്കിയിട്ടുണ്ട്. ചീഫ് സെക്രടറിയുടെ നേതൃത്വത്തിലുള്ള സമിതിയും ദേശീയപാത പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ട്. 

ഉപ്പളയില്‍ രാമകൃഷ്ണ വിദ്യാലയത്തിനടുത്ത് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് പദ്ധതി ഉണ്ടെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇത്തരം  ആവശ്യങ്ങള്‍ വിവിധ ജനപ്രപതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംഘടനകളും പൊതുജനങ്ങളും ഉന്നയിക്കുന്നതായും 

ഇത് പരിഗണിച്ച് അഡീഷണല്‍ സ്ട്രക്ചറുകള്‍ ഉണ്ടാക്കുകയോ നിലവിലുള്ള സ്ട്രക്ചറുകള്‍ പുതിയ സ്ട്രക്ചറുകളാക്കി മാറ്റം വരുത്തുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള ചെയിഞ്ച് ഓഫ് സ്‌കോപ് പ്രൊപോസല്‍ പരിഗണനയിലാണെന്ന് ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.


No comments