JHL

JHL

പ്ലസ് വൺ, 3,481 വിദ്യാർത്ഥികൾക്ക് സീറ്റില്ല; "ജില്ലയോടുള്ള വിവേചനം അവസാനിപ്പിക്കുക" വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

കാസർകോട്(www.truenewsmalayalam.com) :  മലബാറിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനായി   നടപടി കൈകൊള്ളുമെന്നായിരുന്നു  2021 ലെ എൽ.ഡി.എഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി നിലവിലുള്ള സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും, വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള ഇടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും  തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രിക പറഞ്ഞിരുന്നു. സർക്കാർ  ഈ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് പകരം കാസർകോട് ജില്ലയോട് വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നത്. 

ജില്ലയിൽ ഇത്തവണ 19,466 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചു, പ്ലസ് വൺ, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ, കഴിഞ്ഞ വർഷം അനുവദിച്ച ഒരു താൽകാലിക ബാച്ച്  അടക്കം ജില്ലയിൽ ആകെ 15,985 സീറ്റുകളാണുള്ളത്. അർഹതയുണ്ടായിട്ടും 3,481 വിദ്യാർത്ഥികൾക്ക് ഇത്തവണ  ഉപരിപഠനത്തിന് ജില്ലയിൽ സീറ്റ് ലഭിക്കില്ല. മതിയായ ബാച്ചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വർധിപ്പിച്ച് നടത്തുന്ന ശ്രമം പ്രശ്നത്തിനുള്ള  പരിഹാരമല്ല. 2013 ലെ പ്രഫ.പി.ഒ.ജെ ലബ്ബ കമ്മിറ്റി ശിപാർശ പ്രകാരം ഒരു ക്ലാസ്സ് മുറിയിൽ ശരാശരി 40 വിദ്യാർത്ഥികളാണുണ്ടാവേണ്ടത്. എന്നാൽ  സർക്കാർ 10 സീറ്റ്  വർദ്ധിപ്പിച്ച്  50 വിദ്യാർത്ഥികൾ ഉൾപ്പെടുന്നതാണ് നിലവിൽ തന്നെ ഒരു ബാച്ച്. ഇപ്പോൾ  സീറ്റ് അപര്യാപ്തത പരിഹരിക്കുന്നതിൻ്റെ ഭാഗമായി   30% സീറ്റ് വർദ്ധനവ് വരുത്തുന്നതിലൂടെ  65 മുതൽ 70വരെ വിദ്യാർത്ഥികൾ  ഒരു ക്ലാസ്സിൽ വരും. അവർ ഞെരുങ്ങിയിരുന്ന് എങ്ങിനെ പഠിക്കും.  ഇത് അശാസ്ത്രീയവും വിദ്യാർത്ഥികളോട് ചെയ്യുന്ന അനീതിയുമാണ്. മലബാറിൽ മാത്രമാണ് ഈ അവസ്ഥ. തെക്കൻ കേരളത്തിൽ 25 മുതൽ 30 വിദ്യാർത്ഥികൾ മാത്രമാണ് ഒരു ക്ലാസ്സ് മുറിയിലുള്ളത്. ഇത് തിരിച്ചറിയുന്നതോടെ വിവേചന ഭീകരത ബോധ്യമാവും. 

മലബാർ ജില്ലകളിലേക്ക് 150 പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നാണ്  പ്രൊഫ.കാർത്തികേയൻ നായർ കമ്മീഷൻ റിപ്പോർട്ട്. 

അഡ്മിഷൻ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കാൻ  സർക്കാൻ തയ്യാറാവണം.  

സീറ്റ് വർധനവിലൂടെ പ്രശ്നം പരിഹരിക്കാനാവില്ല പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർസെക്കണ്ടറിയായി ഉയർത്തണം. നിലവിലുള്ള മുഴുവൻ ഹയർ സെക്കണ്ടറി സകൂളുകളിലും സയൻസ് ബാച്ചുകൾ അനുവദിക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലകളിൽ ജീവ ശാസ്ത്രം ഉൾപ്പടെയുള്ള സയൻസ് ബാച്ച് ഒരു സ്കൂളിൽ മാത്രമാണുള്ളത്. കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 60 സീറ്റുകളിലേക്ക് ആയിരത്തോളം അപേക്ഷകരാണ് എത്തുന്നത്. മറ്റു മണ്ഡലങ്ങളിൽ 17 മുതൽ 20 സയൻസ് ബാച്ചുകളുള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 9 ബാച്ചുകൾ  മാത്രമാണുള്ളത്. മഞ്ചേശ്വരത്തെ തീരദേശത്തെ വിദ്യാർത്ഥികൾ സയൻസ് പഠിക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചതാണോ എന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ  വ്യക്തമാക്കണം.

കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടുക. 

മലബാറിലെ എല്ലാ ഹൈസ്കൂളുകളും ഹയർ സെക്കൻഡറിയായി ഉയർത്തുക.

ഹയർസെക്കൻഡറി സീറ്റുവർധനക്കും താൽക്കാലിക ബാച്ചുകൾക്കും പകരം  സ്ഥിരം ബാച്ചുകൾ അനുവദിക്കുക.

സ്കൂളുകളിൽ കെട്ടിടങ്ങൾ ലാബുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുക.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല, മണ്ഡലം, പഞ്ചായത്ത് പ്രാദേശിക തലങ്ങളിൽ വ്യത്യസ്തമായ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റും നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് ചെമ്പിരിക്ക, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, ജില്ലാ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറി ഉമ്മു ഇബാൻ.


No comments