മധൂരിലെ സുനിതയെ ഏറ്റെടുക്കാൻ മഞ്ചേശ്വരത്തു നിന്നും സ്നേഹാലയം എത്തി
കാസർഗോഡ് (www.truenewsmalayala.com Sept 7, 2019): അമ്മയുടെ പരിചരണത്തിൽ കഴിഞ്ഞിരുന്ന നാല്പത്തേഴുകാരിയായ മനസികാസ്വാസ്ഥ്യമുള്ള മധൂരിലെ സുനിതക്ക് ഇനി മഞ്ചേശ്വരത്തെ സ്നേഹാലയം തണൽ വിരിക്കും. മന്നിപ്പാടി ലക്ഷം വീട് കോളനിയിലെ സുനിതവൃദ്ധയായ അമ്മ പാർവ്വതിയുടെ മാത്രം സംരക്ഷണത്തിലായിരുന്നു. അമ്മയുടെ പ്രായാധിക്യവും അവശതയും തന്റെ സംരക്ഷണത്തിന് വിലങ്ങുതടിയാവുമെന്ന് അറിഞ്ഞപ്പോഴാണ് സ്നേഹാലയം ഇവരെ ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നത്
മധൂർ പഞ്ചായത്തിലെ മന്നിപ്പാടി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സുനിത മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. 47 വർഷമായി ഊണിലും ഉറക്കിലും കാവലാളായി അമ്മ ഒപ്പമുണ്ട്. പലതരത്തിലുള്ള ചികിത്സ ലഭിച്ചിരുന്നെങ്കിലും അത് തുടർന്നുപോവാനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല.
മധൂർ പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണം ലഭിച്ചുവരുന്നുണ്ടായിരുന്നു. പ്രായം ഏറിവരുന്ന സാഹചര്യത്തിൽ മകളുടെ കാര്യത്തിൽ അമ്മ ആശങ്ക പങ്കിട്ടപ്പോൾ പാലിയേറ്റീവ് നഴ്സ് രാധയാണ് വിഷയം പഞ്ചായത്തധികൃതരെ അറിയിച്ചത്.
തുടർന്നു മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറും ചേർന്ന് ജില്ലാ സോഷ്യൽ സെക്യൂരിറ്റി ഓഫീസറേയും മഞ്ചേശ്വരത്തുള്ള സ്നേഹാലയം ജോസഫ് ക്രാസ്തയെ ബന്ധപ്പെട്ടു. ജോസഫ് തൊട്ടടുത്തദിവസം സുനിതയേയും അമ്മയേയും വന്നുകാണുകയും ഏറ്റെടുക്കാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തു.
അരികിലില്ലെങ്കിലും മകൾ സുരക്ഷിതയാണല്ലോ എന്ന സന്തോഷമാണ് അമ്മയ്ക്ക്. സ്നേഹാലയം അധികൃതരെത്തുമ്പോൾ സുനിതയെ യാത്രയാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷും വൈസ്പ്രസിഡന്റ് ദിവാകര ആചാരിയും ഹെൽത്ത് ഇൻസ്പെക്ടർ എം. ചന്ദ്രനും പാലിയേറ്റീവ് നഴ്സ് കെ. രാധയും ജെഎച്ച്ഐ സി. അരുൺകുമാറും ജെപിഎച്ച്എൻ കെ.ജി. അമ്പിളിയും ആശാ പ്രവർത്തകരും എത്തിയിരുന്നു.
Post a Comment