മഹാരാഷ്ട്രയില്‍ ശിവസേന എൻസിപി കോൺഗ്രസ് സർക്കാർ വിശ്വാസവോട്ട് നേടി
മുംബൈ(True News, Nov30,2019)∙ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് നേടി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. 169 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനു ലഭിച്ചത്. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടത്തുന്നത്. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം വച്ചു. വിശ്വാസവോട്ട് ബഹിഷ്‌കരിച്ച ബിജെപി അംഗങ്ങള്‍ സഭവിട്ടു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പു ലഭിക്കാന്‍ വൈകിയെന്നും എല്ലാ എംഎല്‍എമാരെയും സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പു നടത്തിയിട്ടില്ലെന്നും എന്തിനാണു ഭയപ്പെടുന്നതെന്നും ഫഡ്‌നാവിസ് ചോദിച്ചു. പ്രോടെം സ്പീക്കറെ മാറ്റിയതിനുള്ള കാരണം വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപകമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഫഡ്‌നാവിസ് ആരോപിച്ചു.
ഗവര്‍ണര്‍ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നെങ്കിലും ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാർ തീരുമാനിക്കുകയായിരുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി 170 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എംഎല്‍എമാരാണുള്ളത്. തിങ്കളാഴ്ച 162 പേരെ അണിനിരത്തിയ സഖ്യത്തിന് പിന്നീട് ഏതാനും ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി ലഭിച്ചിട്ടുണ്ട്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണു സീറ്റ് നില.
Post a Comment