മന്ത്രി സജി ചെറിയാൻ രാജിവെച്ചു
ഭരണഘടനയെ ഒരിക്കലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. രാജിവെക്കാനുള്ള തീരുമാനം സ്വതന്ത്രമായി എടുത്തതാണ്. 1959ലെ ഇ.എം.എസ് സർക്കാറിന്റെ പിരിച്ചുവിടൽ, അടിയന്തരാവസ്ഥ, ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കൽ തുടങ്ങി പല വിഷയങ്ങളിലും ഭരണഘടനയുടെ അന്തസത്ത ഉയർത്തിപിടിക്കുന്നതിൽ കേന്ദ്രത്തിൽ ഭരണത്തിലിരുന്ന മുൻ കോൺഗ്രസ് സർക്കാറുകളും ഇപ്പോഴുള്ള ബി.ജെ.പി സർക്കാറും പരാജയപ്പെട്ടു. ഇത് തന്റേതായ ശൈലിയിൽ പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പലരും ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഈ പ്രചരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് രാജി തീരുമാനമെന്നും സജി ചെറിയാൻ പറഞ്ഞു.
മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്.
എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്' -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.
Post a Comment