JHL

JHL

ബാബരിമസ്ജിദ്; വിധി രാവിലെ 10:30 ന്. ജില്ലയിൽ കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ

കാസർഗോഡ് (True News 9 November 2019): ബാബരി വിധി പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാനത്ത് ഡി.ജി.പി ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന ഏര്‍പ്പെടുത്തി. മുഴുവന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
ജില്ലയിൽ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ മുന്നറിയിപ്പ് ചുവടെ, 
മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും പേരുകേട്ട കാസർഗോഡ് ജില്ലയിൽ അയോദ്ധ്യ വിധിയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഛിദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ട്. അതിനായി മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ÇrPC 144 പ്രകാരം ഇപ്പോൾ മുതൽ നിരോധനാജ്ഞ    പ്രഖ്യാപിക്കുകയാണ്.   ജനങ്ങൾ ഇതുമായി പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള  അവസരമായി ഇത് മുഴുവൻ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിർത്തുന്നതിനുള്ള  പ്രവർത്തനങ്ങളുമായി , എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. അതിനായി ഈ അവസരം വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു. സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോൾ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബർ പതിനൊന്നാം തീയതി (11.11.2019) രാത്രി 12 മണി വരെ തുടരുന്നതാണ്. സമാധാനം തകർത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമർത്തുമെന്ന് ഇതിനാൽ അറിയിക്കുന്നു.   

Dr. ഡി സജിത് ബാബു IAS 
ജില്ലാ കളക്ടർ, കാസർഗോഡ്  
08.11.2019

ബാബരി വിധിയില്‍ സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ബാബരി കേസില്‍ വിധി പറയുക. ശനിയാഴ്ച രാവിലെ 10.30നാണ് വിധി പ്രഖ്യാപനം. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ശനിയാഴ്ച വിധി പറയുന്നത്.

No comments