തൃക്കാക്കരയിൽ ഉമ
കൊച്ചി: വാശിയും വീറും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം. 24,300 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ മിന്നും പ്രകടനം.
വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തൽ. എന്നാൽ, യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എൽ.ഡി.എഫിന്‍റെ സ്വപ്നമാണ് അസ്തമിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുകളിൽനിന്നുള്ള വർധന മാത്രമാണ് ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്റെ ലക്ഷ്യമിട്ടതെങ്കിലും വോട്ടുകൾ കുറഞ്ഞു.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും ഇടത് സ്ഥാനാർഥി ജോ ജോസഫിന് മുന്നിലെത്താൻ സാധിച്ചില്ല. 12 റൗണ്ടുകളായി നടന്ന വോട്ടെണ്ണലിൽ ഓരോ റൗണ്ടിലും ആനുപാതികമായി ഉമ തോമസ് ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു മത്സരം കാഴ്ചവെക്കാൻ പോലും ഇടത് സ്ഥാനാർഥിക്ക് സാധിച്ചില്ല. ഇടത് കേന്ദ്രങ്ങളെ പാടെ ഞെട്ടിച്ചുകൊണ്ടുള്ള വിധിയാണ് തൃക്കാക്കരയിലെ വോട്ടർമാർ നൽകിയിരിക്കുന്നത്.
Post a Comment